Tuesday 23 May 2017

ഉത്തരങ്ങൾ അറിയാത്ത മുഖ്യമന്ത്രി

കേരളനിയമസഭയിലെ എൻ ഡി എയുടെ ഏക ജനപ്രതിനിധിയായ ശ്രീ ഒ രാജഗോപാൽ ചോദിച്ച ഒരു ചോദ്യം തെറ്റായിപ്പോയി. അത് ആഘോഷിക്കുകയാണ് പല സഖാക്കളും. തെറ്റുപറ്റിയാൽ അത് ട്രോളാക്കുക തന്നെ വേണം സംശയമില്ല. സഖാക്കൾ സുഹൃത്തുക്കൾ ഒന്നു കൂടി മനസ്സിലാക്കണം. ശരിയായ ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം നൽകാത്ത മുഖ്യനാണ് ഉള്ളതെന്ന്. പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ല. ഒടുവിൽ സ്പീക്കർ റൂളിങ് നൽകി. ഉത്തരങ്ങൾ കൃത്യമായി ലഭ്യമാക്കണം എന്ന്.
ഉത്തരം നൽകിയിട്ടുള്ള പലതിലും അഴ്കൊഴമ്പൻ മറുപടിയും ഉദാഹരണത്തിനു സെൻകുമാറിനെതിരായ കേസ് നടത്തുന്നതിനു വക്കീൽ ഫീസടക്കം ആകെ ചെലവായ തുക എത്ര? മുഖ്യന്റെ ഉത്തരം "സർ കേസിലു സാധരണ പണം ചെലവാകും. പക്ഷെ എത്രയാണെന്ന് ഇപ്പൊ എന്റെ കൈയ്യിൽ വിവരം ഇല്ല. അത് മറച്ചുവക്കണ്ടകാര്യമല്ല."

മറ്റൊന്ന് സംസ്ഥാനത്തെ പോലീസ് മേധാവി ആരാണ്? മുഖ്യന്റെ ഉത്തരം ""ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ നിശ്ചയിക്കുന്നത് സർക്കാർ ആണ്. ഡി ജി പിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ടു തന്നെ ആക്കാര്യം നിലനിൽക്കുകയാണ്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് കാണേണ്ടതില്ല. സുപ്രീംകോടതി വിധി ഉയർന്നുവന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നുള്ളത് സർക്കാർ ആലോചിച്ച് തീരുമാനിക്കും. അതാണ്"

മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം സംബന്ധിച്ച രണ്ട് ചോദ്യങ്ങൾക്ക് രണ്ട് മറുപടി. അതിനുപോലും വ്യക്തമായ ഉത്തരം ഇല്ല. സുപ്രീംകോടതി ചെലവു സഹിതം തിരുത്തൽ ഹർജി തള്ളിയപ്പോൾ അത് സംഭാവന ആവശ്യപ്പെട്ടതാണെന്ന് സഭയിൽ വിശദീകരണം. മഹാരാജാസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ മാരകായുധങ്ങൾ സൂക്ഷിച്ചെന്ന വകുപ്പനുസരിച്ച് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. പക്ഷെ മുഖ്യൻ സഭയിൽ പറഞ്ഞത് വാർക്കപ്പണിയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ എന്ന്. അതിനു പ്രതിപക്ഷം അവകാശലംഘനത്തിനു നോട്ടീസും നൽകി. ഇങ്ങനെ പോകുന്നു ശരിയായ ചോദ്യങ്ങൾക്കുള്ള മറുപടികൾ. അതാണ് ഉപദേശികളാൽ ചുറ്റപ്പെട്ട മുഖ്യന്റെ അവസ്ഥ.

കേരളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ഉപദേശികൾ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. പക്ഷെ നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിപറയുന്ന കാര്യത്തിൽ പേഴ്സണൽ സ്റ്റാഫും ഉപദേശികളും ഒന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും അധികം ഉത്തരം ലഭിക്കാതിരുന്നതും ആഭ്യന്തരവകുപ്പിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കാണ്

1 comment:

  1. ഈ പോസ്റ്റ് തുടങ്ങിയത് ശ്രീ ഒ രാജഗോപാലിന്റെ ചോദ്യം തെറ്റിപ്പോയി എന്ന് പറഞ്ഞു കൊണ്ടാണ്. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് തെറ്റിയത് ഒ രാജഗോപാലിനല്ല, മുഖ്യമന്ത്രിയ്ക്കു തന്നെയാണെന്ന് മനസ്സിലാക്കുന്നു. 2009-ൽ പിണറായിവിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണ്ണറുടെ അനുവാദത്തിനെതിരെ അച്യുതാനന്ദൻ സർക്കാരും പിണറായി വിജയനും സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയിരുന്നു. അന്ന് സംസ്ഥാനസർക്കാരിനു വേണ്ടി ഹരീഷ് സാൽവെയും വിജയനു വേണ്ടി ഫാരി എസ് നരിമാനും ആണ് ഹാജരായത്. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണ്ണർ അനുമതി നൽകിയത് അന്ന് സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. വിജയനും അച്യുതാനന്ദൻ സർക്കാരും അന്ന് കേസ് തോറ്റു. വിശദമായ വാർത്ത റിപ്പോർട്ടർ ചാനലിൽ വായിക്കാം.

    ReplyDelete